
മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ തടവ് ശിക്ഷഒഴിവാക്കണം എന്ന അഭ്യര്‍ത്ഥനയുമായി റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തടവ് ശിക്ഷ ഒഴിവാക്കണം എന്ന് പറയുമ്പോഴും താന്‍ ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തതായി സമ്മതിക്കാന്‍ താരം തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞാഴ്ച നികുതി തട്ടിപ്പ് കേസിൽ മുൻ റയൽ മാഡ്രിഡ് താരം സാവി അലോൺസയെ എട്ട് വർഷത്തെ തടവിന് ശിക്ഷിക്കണമെന്ന് സ്പാനിഷ് നികുതി വകുപ്പ് നിർദേശിച്ചിരുന്നു. ആ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് അനുരഞ്ജന നീക്കവുമായി റൊണോൾഡോ രംഗത്തെത്തിയത്.

തടവുശിക്ഷ നൽകാനുള്ള നീക്കത്തിൽ നിന്ന് സ്പാനിഷ് ട്രഷറി പിൻമാറിയാൽ വൻ തുക പിഴയൊടുക്കാമെന്ന് താരം അറിയിച്ചിട്ടുണ്ട്. 2011- 14 കാലയളവില്‍ നികുതിയിനത്തില്‍ 14.7മില്യന്‍ യൂറോ റൊണാള്‍ഡോ വെട്ടിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടായിരത്തി പതിനാലില്‍ താരം നികുതിയിനത്തില്‍ 40 കോടി രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ 108 കോടി രൂപ കൂടി താരം അടക്കണമെന്നായിരുന്നു സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം.
