വയനാട്: നാലുവര്‍ഷം മുമ്പ് കാണാതായ യുവതിയെയും മകനെയും രണ്ടാം ഭര്‍ത്താവും കാമുകിയും കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തമിഴ്‌നാട് ചിദംബരം സ്വദേശി ശങ്കറും കാമുകി റാണിയുമാണ് അറസ്റ്റിലായത്. സുനാമിയില്‍ കുടുംബം നഷ്ടമായെന്ന് പറഞ്ഞാണ് ശങ്കര്‍ അട്ടപ്പാടിയിലെ അഗളിയിലെത്തിയത്. അവിടെവച്ചാണ് വിവാഹമോചിതയായ സീനത്തിനെ വിവാഹം കഴിച്ച് നൗഷാദ് എന്ന പേരും സ്വീകരിച്ച് ഒന്നിച്ച് താമസിച്ചത്. ഇവരുടെ മകനാണ് ഷാനിഫ്. ഇതിനിയടിലാണ് ശങ്കര്‍ റാണിയെ പരിജയപ്പെടുന്നത്. റാണിയുമൊന്നിച്ച് ജീവിക്കാനാണ് അഞ്ചുവയസ്സുള്ള മകനെയും സീനത്തിനെയും ഇവര്‍ കൊലപ്പെടുത്തിയത്. വിനോദയാത്രക്കെന്ന പേരില്‍ റാണിയും സീനത്തും മകനുമൊന്നിച്ച് ശങ്കര്‍ സ്വദേശമായ ചിദംബരത്തെക്ക് പോയി. അവിടെ വച്ച് കൈയ്യില്‍ കരുതിയ ഉറക്ക ഗുളിക കൊടുത്ത് മയക്കിയ ശേഷം സീനത്തിന്റെയും മകന്റെയും കഴുത്തറത്ത് ചതുപ്പില്‍ താഴ്ത്തുകയുമായിരുന്നു.

തിരിച്ച് അഗളിയിലെത്തിയ ശേഷം ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ സീനത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് റാണി കോയിന്‍ ബൂത്തില്‍ നിന്ന് ശങ്കറിന്റെ സുഹൃത്ത്ക്കളെ വിളിച്ച് താന്‍ ആദ്യ ഭര്‍ത്താവിന്റെ കൂടെയുണ്ടെന്ന് പറഞ്ഞു. എന്നാല്‍ സീനത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന് നിര്‍ണ്ണായക തുമ്പ് ലഭിച്ചത്. നാല് വര്‍ഷം മുമ്പ് ഓഫായിരുന്ന ഫോണ്‍ കുറച്ച് നാളുകളുകള്‍ക്ക് മുമ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.