
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയില്‍ പ്രതിപക്ഷം തടഞ്ഞു. നയപ്രഖ്യാപനപ്രസംഗത്തിനായി എത്തവെയാണു നടുത്തളത്തില്വച്ച് ഗവര്‍ണറെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത്. ഇവരെ പിന്നീട് വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് നീക്കി.
സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാര്‍ലമെന്ററി കാര്യമന്ത്രിയും അടക്കമുള്ളവരാണു നിയമസഭാ മന്ദിരത്തിലെത്തിയ ഗവര്‍ണറെ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് ഗവര്‍ണര്‍ സഭയിലേക്ക് എത്തിയത്. ഗവര്‍ണര്‍ പ്രധാനകവാടത്തിനു മുന്നില്‍ നില്ക്കുമ്പോള്ത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചിരുന്നു. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയപ്പോള്‍ പ്രതിപക്ഷം വഴിതടഞ്ഞു മുദ്രാവാക്യം വിളിച്ചു.

ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്രതിപക്ഷം ഉയര്‍ത്തി. നയപ്രഖ്യാപനത്തിന് ഗവർണറെ സ്പീക്കർ സ്വാഗതം ചെയ്യുമ്പോൾത്തന്നെ ചുറ്റുപാടും ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്റെ ‘ഗോ ബാക്ക്’ വിളികളായിരുന്നു. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് പോയി. പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് .
മലയാളത്തിൽ ‘എന്റെ പ്രിയപ്പെട്ട സാമാജികരേ’ എന്നടക്കം നിയമസഭാംഗങ്ങളെ സംബോധന ചെയ്താണ് ഗവർണ്ണർ മലയാളത്തിൽ പ്രസംഗം തുടങ്ങിയത്. സി.എ.എ വിരുദ്ധ പരാമർശം, മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്നും എന്നാൽ തനിക്ക് ഇതിനോട് വ്യക്തിപരമായി വിയോജിപ്പാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ വ്യക്തമാക്കി. പ്രസംഗം നിയമസഭയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്.
