നടപടി സസ്പെന്‍ഷന്‍ മാത്രം, മഹാത്മാഗാന്ധിയെ പാകിസ്താന്‍ രാഷ്ട്രപിതാവായി മുദ്രകുത്തിയ നേതാവിനെ പുറത്താക്കാതെ ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing നടപടി സസ്പെന്‍ഷന്‍ മാത്രം, മഹാത്മാഗാന്ധിയെ പാകിസ്താന്‍ രാഷ്ട്രപിതാവായി മുദ്രകുത്തിയ നേതാവിനെ പുറത്താക്കാതെ ബി.ജെ.പി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച ബി.ജെ.പിയുടെ മധ്യപ്രദേശ് ഘടകത്തിന്‍റെ മാധ്യമ സെൽ തലവനെതിരെ അച്ചടക്ക നടപടി മാത്രം. മഹാത്മാഗാന്ധിയെ പാകിസ്താന്‍റെ രാഷ്ട്രപിതാവെന്ന് വിളിച്ച അനിൽ സൗമിത്രയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ ഇത്തരം ഗുരുതരമായ പരാമർശം നടത്തിയ അനിൽ സൗമിത്രയെ പുറത്താക്കുന്നതുൾപ്പടെയുള്ള നടപടി ബി.ജെ.പി സ്വീകരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഗാന്ധി ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന് പറഞ്ഞ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പിന്തുണച്ചായിരുന്നു അനിൽ സൗമിത്രയുടെ പരാമർശം.”പാകിസ്താൻ ഉണ്ടായത് തന്നെ മഹാത്മാഗാന്ധിയുടെ ആശീർവാദത്തോടെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധി പാകിസ്താന്‍റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല”, എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ അനിൽ സൗമിത്ര എഴുതിയത്.

പോസ്റ്റ് വൻ വിവാദമായി,മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അനിൽ സൗമിത്ര വേറെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ”ഞാൻ പറഞ്ഞത് സത്യമാണ്. ഒരു പണ്ഡിതനും ഞാൻ പറഞ്ഞത് തെറ്റാണെന്ന് പറയാനാകില്ല. എന്‍റെ പോസ്റ്റ് ഞാൻ പിൻവലിക്കില്ല”, അനിൽ സൗമിത്ര പുതിയ പോസ്റ്റിൽ എഴുതി. ഇതോടെയാണ് അനിൽ സൗമിത്രക്കെതിരെ ബി.ജെ.പി അച്ചടക്ക നടപടിയെടുത്തത്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് അനിൽ സൗമിത്രയെ പാര്‍ട്ടി സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പ്രഗ്യാ സിംഗ് ഠാക്കൂറിനോടും അവരെ പിന്തുണച്ചവരോടും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വിശദീകരണം തേടിയിരുന്നു. അച്ചടക്ക സമിതി പ്രശ്നം പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. പ്രഗ്യാ സിംഗ് ഠാക്കൂറിന് മാപ്പില്ലെന്നും, ഇത് ഗുരുതരമായ പരാമർശമാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്.

0Shares