
ഗാന്ധിനഗര്‍: എ.ഐ.സി.സി സെക്രട്ടറി എന്ന നിലയിലുള്ള സജീവ രാഷ്ട്രീയത്തില്‍ തന്‍റെ ആദ്യത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. രാജ്യമാകെ പടർന്നിരിക്കുന്ന വിദ്വേഷത്തിനെതിരെ സ്നേഹത്തിന്‍റെ ശക്തമായ കാറ്റടിക്കണമെന്ന് പ്രിയങ്ക തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. ഒരിക്കല്‍ പോലും എവിടെയും മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

രാജ്യത്ത് ധാരാളം പുതിയ തൊഴിലുണ്ടാക്കുമെന്നും യുവാക്കൾക്ക് തൊഴിൽ നൽകുമെന്നുമുള്ള വാഗ്ദാനം പാലിക്കപ്പെടുകയുണ്ടായില്ലെന്ന് അവർചൂണ്ടിക്കാട്ടി. വരുന്ന തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യ സമരത്തിൽ കുറഞ്ഞ ഒന്നല്ലെന്നും അവർ പറഞ്ഞു. “നിങ്ങള്‍ ശരിയായ തീരുമാനമെടുക്കണം; ശരിയായ ചോദ്യങ്ങളുന്നയിക്കണം” -പ്രിയങ്ക പറഞ്ഞു.
ഗുജറാത്തിലുള്ള ഗാന്ധിനഗർ ജില്ലയിൽ സംഘടിപ്പിക്കപ്പെട്ട കോൺഗ്രസ് വർക്കിങ് കമ്മറ്റി മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവർ. ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിലും യോഗസ്ഥലത്ത് എവിടെയും പ്രിയങ്കയുടെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളാണ് നിരന്നിരുന്നത്. ഇതേ ചടങ്ങിൽ വെച്ച്തന്നെ പാട്ടീദാർ സംവരണ പ്രക്ഷോഭകൻ ഹാർദിക് പാട്ടീൽ കോൺഗ്രസ്സിൽ ചേർന്നു.
