തിരൂര്‍: പ്രയാസങ്ങള്‍ക്കുമിടയില്‍ മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു സന്തോഷ കാഴ്ച്ച. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കതിര്‍ മണ്ഡപത്തിലേക്കെത്തിയ അഞ്ജുവിന്റെ കഴുത്തില്‍ ഷൈജു താലിചാര്‍ത്തി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മലപ്പുറം എം.എസ്.പി ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയ പെണ്‍കുട്ടിയാണ് വിവാഹിതയായത്. നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍ – ശോഭ ദമ്പതികളുടെ മകളാണ് അഞ്ജു. പ്രളയക്കെടുതിയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി അഞ്ജുവും മാതാപിതാക്കളും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് ഇവര്‍ കതിര്‍ മണ്ഡപത്തിലേക്ക് യാത്രയായത്. പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ആഘോഷമൊഴിവാക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ത്രിപുരന്തക ക്ഷേത്രത്തില്‍വച്ചു നടന്ന ചടങ്ങില്‍ വേങ്ങര സ്വദേശി ഷൈജുവാണ് അഞ്ജുവിനെ കഴുതത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ചടങ്ങുകള്‍ നടന്നത്. ഷൈജുവിന്റെ വേങ്ങരയിലെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും സമീപപ്രദേശത്തൊക്കെ വെള്ളക്കെട്ടാണ്. അതുകൊണ്ടുതന്നെ അഞ്ജുവിന്റെ വീട്ടിലെന്നപോലെ ഷൈജുവിന്റെ വീട്ടിലും വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളോന്നുമില്ല.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കതിര്‍ മണ്ഡപത്തിലേക്കെത്തി; അഞ്ജുവിൻ്റെ കഴുത്തില്‍ ഷൈജു താലിചാര്‍ത്തി