
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകൾ ബിജെപിക്കും ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് സീറ്റില്ലെന്നും പ്രവചനം. റിപ്പബ്ലിക് ടിവിയുടെ ഫലത്തിൽ 48 മുതൽ 61 വരെയാണ് എ.എ.പിക്ക് പ്രവചിച്ചിരിക്കുന്നത്.

ഒൻപത് മുതൽ 21 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നു. കോൺഗ്രസിന് ഒരു സീറ്റ് കിട്ടിയേക്കുമെന്നാണ് പ്രവചനം. എ.എ.പി 53 മുതൽ 57 സീറ്റുകൾ വരെ നേടുമെന്ന് ന്യൂസ് എക്സ് ചാനലിന്‍റെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. ഇന്ത്യാ ന്യൂസിന്‍റെ എക്സിറ്റ് പോൾ ഫലത്തിൽ ആംആദ്മി പാർട്ടിക്ക് 53 മുതൽ 57 സീറ്റ് വരെ പ്രവചിക്കുന്നു.
ബി.ജെ.പിക്ക് 11-17 സീറ്റുകൾ. കോൺഗ്രസിന് രണ്ട് സീറ്റ് വരെ കിട്ടിയേക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിലുണ്ട്. അതേസമയം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ പോളിംഗ് 55 ശതമാനം മാത്രം. നാല് തെരഞ്ഞെടുപ്പുകളെക്കാള്‍ കുറവ് പോളിംഗാണ് ഇത്തവണ ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിവരെ 27.48 ശത മാനമായിരുന്നു പോളിംഗ്. അവസാന മണിക്കൂറുകളിലും കാര്യമായ മാറ്റം ഉണ്ടായില്ല. കുറഞ്ഞ പോളിംഗ് നിരക്കില്‍ ആശങ്കയും പ്രതീക്ഷയും പങ്കുവയ്ക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
