ശ്രീനഗര്‍: തൻ്റെ മകനെ കൊന്ന ഭീകരവാദികളോട് അടുത്ത 32 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്യണമെന്ന് കശ്മീരില്‍ വീരമൃത്യുവരിച്ച സൈനീകൻ്റെ പിതാവ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച രാഷ്ട്രീയ റൈഫിള്‍സ് ജവാന്‍ ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ(55)ണ് സൈനീകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
അടുത്ത 32 മണിക്കൂറിനുള്ളില്‍ മകനെ കൊന്നവരോട് പ്രതികാരം ചെയ്തിരിക്കണം. ഇതെൻ്റെ അപേക്ഷയാണ്. കശ്മീരിനെ കൊള്ളയടിക്കുന്ന അവരെ വധിക്കണം. അവര്‍ എന്റെ മകനെ തട്ടിയെടുത്തു. അവര്‍ കശ്മീരികളുടെ മകനെയാണ് തട്ടിയെടുത്തത്. സൈന്യമാണോ സര്‍ക്കാരാണോ ഞങ്ങള്‍ക്ക് വേണ്ടി പ്രതിരോധിക്കുന്നത് എന്നെനിക്കറിയില്ല. പക്ഷെ ഞങ്ങള്‍ കശ്മീരില്‍ കഷ്ടപ്പെടുകയാണ്. കശ്മീര്‍ ഞങ്ങളുടേതാണ്. ഇവിടെ നശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. കശ്മീരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തുരത്തിയോടിക്കണമെന്നും അദ്ദേഹം സൈനീകരോട് അഭ്യര്‍ത്ഥിക്കുന്നു.
ഭീകരരോട് പ്രതികാരം ചെയ്യണമെന്ന് പിതാവ് ഹനീഫ് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമാകുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഔറംഗസേബിനെ ഭീകരര്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 44 രാഷ്ട്രീയ റൈഫിള്‍സിലായിരുന്നു ഔറംഗസേബ് പ്രവര്‍ത്തിച്ചിരുന്നത്. ഹിസ്ബുള്‍ ഭീകരരായിരുന്ന സമീര്‍ ടൈഗര്‍, സദ്ദാം പദ്ദര്‍ എന്നിവരെ വധിച്ച സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു ഔറംഗസേബ്.
തൻ്റെ മകനെ വധിച്ച ഭീകരരോട് 32 മണിക്കൂറില്‍ പ്രതികാരം ചെയ്യണം; കശ്മീരിനെ കൊള്ളയടിക്കുന്ന അവരെ വധിക്കണമെന്ന് സൈനീകൻ്റെ പിതാവ്