തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു സോഷ്യല്‍ മീഡിയാ പ്രചരണങ്ങളും നിരീക്ഷിക്കും

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; രാഷ്ട്രീയ പാര്‍ട്ടി  പ്രതിനിധികളുടെ യോഗം ചേര്‍ന്നു സോഷ്യല്‍ മീഡിയാ പ്രചരണങ്ങളും നിരീക്ഷിക്കും

കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. ഇവയുടെ ചെലവുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിക്കണം. സാമൂഹ്യ മാധ്യമങ്ങളിലെ സന്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിന് വിധേയമായിരിക്കുമെന്നും ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ക്രിമിനല്‍ കേസുകളെക്കുറിച്ച് സ്ഥാനാര്‍ഥികള്‍ പത്രങ്ങളിലും ടിവിയിലും അറിയിപ്പ് നല്‍കണമെന്നും ഇവയും പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൃത്യനിര്‍വഹണത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുകയോ പക്ഷപാതപരമായി പെരുമാറുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തെളിവ് സഹിതം പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിപാറ്റ് ഉപയോഗിച്ചുള്ള ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ പെരുമാറ്റ ചട്ടലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ (cVIGIL) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മാര്‍ച്ച് 18 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അവരുടെ അനുവാദം തേടണം. അല്ലാത്ത പക്ഷം വ്യക്തികളില്‍ നിന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും. ആളുകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പേരില്ലാതെ പൊതു സ്ഥലങ്ങളില്‍ കാണുന്ന ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യും. സര്‍ക്കാര്‍ സ്ഥലം കൈയ്യേറി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോര്‍ഡുകളും ബാനറുകളും എടുത്തുമാറ്റണമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ സമ്മതിദായകരെയും പോളിംഗ് സ്റ്റേഷനുകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം ഈ വര്‍ഷവും ശക്തമായി പാലിക്കും. ബൂത്തുകളിലും മറ്റും പ്ലാസ്റ്റിക്-ഡിസ്‌പോസബിള്‍ ഗ്ലാസുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

0Shares