തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം

റായ്പുര്‍: വോട്ടെടുപ്പ് നടക്കുന്ന ദണ്ഡേവാഡയില്‍ തിരഞ്ഞെടുപ്പ് ബൂത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ മാവോവാദി ആക്രമണം. തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപം മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും അപായമില്ല. ദണ്ഡേവാഡയില്‍ അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം ഉണ്ടായത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ്. കോയലിബേഡയില്‍ ഞായറാഴ്ചയുണ്ടായ സമാനമായ ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

0Shares