തിരികെ ജോലിയിൽ പ്രവേശിക്കണം; സര്‍വീസില്‍ നിന്ന് രാജിവെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥിനോട് കേന്ദ്രസർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing തിരികെ ജോലിയിൽ പ്രവേശിക്കണം; സര്‍വീസില്‍ നിന്ന് രാജിവെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥിനോട് കേന്ദ്രസർക്കാർ

രാജി അംഗീകരിക്കുന്നതുവരെ പദവിയില്‍ തുടരണമെന്ന് കണ്ണന്‍ ഗോപിനാഥ് ഐ.എ.എസിനോട് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി ഇദ്ദേഹം താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ അധികൃതര്‍ നോട്ടീസ് പതിപ്പിച്ചു. രാജി സര്‍ക്കാര്‍ സ്വീകരിച്ചാല്‍ മാത്രമേ വിടുതല്‍ നല്‍കാനാകൂവെന്നാണ് കേന്ദ്രനിലപാട്. സര്‍വീസില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന് കാണിച്ച് മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥ് ഓഗസ്റ്റ് 21 നാണ് ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കിയത്.

ദാദ്ര നാഗര്‍ ഹവേലിയിലെ ഊര്‍ജ നഗരവികസനവകുപ്പ് സെക്രട്ടറിയായിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു കണ്ണന്‍ ഗോപിനാഥിന്‍റെ രാജി.
രാജ്യത്തെ ഒരു സംസ്ഥാനത്തില്‍ മൗലികാവകാശങ്ങള്‍ ഇല്ലാതായിട്ട് മൂന്നാഴ്ചയോളമായി. ജമ്മുകാശ്മീരിലേത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. ജമ്മുകാശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന മൗലികാവകാശ നിഷേധങ്ങള്‍ക്കെതിരെ പദവിയിലിരുന്ന് വിയോജിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതിനാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. എത്ര ചെറിയ തീരുമാനമാണെങ്കിലും സര്‍ക്കാര്‍ അത് നിഷേധിക്കാന്‍ പാടില്ലെന്നും അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഇപ്പോള്‍ വഹിക്കുന്ന സ്ഥാനം തടസമായതിനാലാണ് രാജിയെന്നുമായിരുന്നു കണ്ണന്‍ ഗോപിനാഥന്‍റെ പ്രതികരണം.
ദാദ്ര കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് കോട്ടയം സ്വദേശിയായ യുവ ഐ.എ.എസുകാരന്‍. മൗലികാവകാശം നിഷേധിക്കപ്പെട്ട സാഹചര്യമാണ് രാജ്യത്ത്. കോടതിയില്‍ നിന്നുപോലും നീതി കിട്ടുന്നില്ല. ഹര്‍ജിയുമായി ചെന്നാല്‍ പിന്നീട് വരാനാണ് പറയുക. തെരഞ്ഞെടുപ്പ് സമയത്ത് താനെടുത്ത നിലപാടിനെതിരെ അഡ്മിനിസ്‌ട്രേറ്റര്‍ നോട്ടീസ് തന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് തിരിച്ചെടുത്തു.

പക്ഷേ ഇലക്ഷന് ശേഷം തന്നെ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയുമായിരുന്നുവെന്നും കണ്ണന്‍ വ്യക്തമാക്കിയിരുന്നു. 2018 ലെ പ്രളയത്തിനിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്താണ് കണ്ണന്‍ ഗോപിനാഥ് ശ്രദ്ധയാകര്‍ഷിച്ചത്.

0Shares