
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പിൽ നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും അതീവമാരകശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് സംഘം നടത്തുന്നത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ പിന്‍വശത്ത് ചിന്‍മയ വിദ്യാലയത്തിന് സമീപമെത്തുന്ന റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടിയിലാണ് ബോംബ് കണ്ടെത്തിയത്. ബി.ജെ.പി അനുഭാവിയായ ഗോപാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

പ്രദേശത്ത് നടത്തിയ റെയ്ഡിനിടെയാണ് കാറിനടിയില്‍ ബോംബ് കണ്ടെത്തിയത്. പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഡി.വൈ.എസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ നേതൃത്യത്തിലാണ് ബോംബ് കണ്ടെത്തിയത്. ഡി.വൈ.എസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തുകയായിരുന്നു.
