കൊച്ചി: മമ്മുട്ടി കാസർക്കോട് ഭാഷ സംസാരിക്കുന്ന രംഗം ഉൾപ്പെടുത്തിയ “പുത്തൻപണത്തിന്റെ” പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. “നമസ്കാരാക്കിനി” എന്നാണ് മമ്മുട്ടി ആദ്യം പറയുന്നത്. “കോട്ടയടക്ക കുനിക്കുമ്പോലെ കുനിക്കും നിന്നെ” എന്ന് പറയുന്ന മമ്മുട്ടി കഥാപാത്രം നിത്യാനന്ദ ഷേണായി, “എങ്ങനെ തിരിഞ്ഞിനി” എന്ന് ചോദിക്കുന്ന കോട്ടയം നസീറും. കാസർക്കോട് ഭാഷയിൽ സംസാരിക്കുന്ന മറ്റുള്ളവരും പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന് ഉറപ്പാക്കിട്ടുണ്ട് ട്രെയിലറിൽ. നോട്ട് പ്രതിസന്ധി പ്രധാന വിഷയമെന്നും സൂചിപ്പിക്കുന്നു. “പുത്തൻപണം” പണം വരുമോ എന്ന് കണ്ടറിയാം.

തൃശൂര്‍ വാമൊഴിയുള്ള പ്രാഞ്ചിയേട്ടനെയും, മലബാര്‍ ഭാഷാശൈലിയുള്ള മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയെയും, നാട്ടുഭാഷക്കാരനായ
ബാവൂട്ടിയെയും അവതരിപ്പിച്ച രഞ്ജിത്ത് ഇക്കുറി കാസര്‍കോടന്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന കുമ്പള സ്വദേശിയായ നിത്യാനന്ദ ഷേണായിയായിട്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടില്‍ നിന്ന് തിരുവനന്തപുരം ഭാഷ പഠിച്ച മമ്മൂട്ടി “രാജമാണിക്യം” എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ”പുത്തന്‍പണത്തിൽ” മമ്മൂട്ടിയെ കാസര്‍കോടന്‍ ഭാഷ പഠിപ്പിച്ചത് കാസര്‍കോട് നീലേശ്വരം സ്വദേശിയായ പ്രശസ്ത ചെറുകഥാകൃത്ത് പി.വി ഷാജികുമാറാണ്. കാസര്‍കോട് ജില്ലയിലെ നാട്ടിന്‍ പുറങ്ങളിലുള്ള ജനങ്ങളുടെ സംസാര ഭാഷ ഷാജികുമാറിന്റെ പല കഥകളിലും കടന്നുവന്നിട്ടുണ്ട്. അവ വായനക്കാരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിട്ടുമുണ്ട്. പണത്തിന്റെ നേരില്ലാ വഴികളിലൂടെയുള്ള സഞ്ചാരം തീര്‍ക്കുന്ന സമാന്തര അധികാര കേന്ദ്രങ്ങളെക്കുറിച്ചാണ് രഞ്ജിത്തിന്റെ ഈ ചിത്രം.