ലക്‌നൗ: ഉത്തര്‍പ്രദേശ് ഖൊരഖ്പൂര്‍ ആശുപത്രിയിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാൻ്റെ സഹോദരന്‍ കാഷിഫ് ജമീലിന് വെടിയേറ്റു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടുകൂടിയായിരുന്നു ബൈക്കില്‍ വന്ന അജ്ഞാതസംഘം കാഷിഫ് ജമീലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് കഫീല്‍ ഖാന്‍ ആരോപിച്ചു. ഗോരഖ്പൂരില്‍ ബിസിനസുകാരനായ കാഷിഫ് ജമീല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ രാത്രി 11 മണിയോടെ ആയിരുന്നു ആക്രമണം. കാഷിഫ് ജമീല്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ എത്തിയ രണ്ട് അംഗ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആയ കാഷിഫ് ജമീലിനെ ഗോരഖ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത് നെഞ്ചിലും കയ്യിലും വെടിയേറ്റിട്ടുണ്ട്. ആക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് കഫീല്‍ ഖാന്‍ ആരോപിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത ദുര്‍ഗബ്ദി പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൊരഖ്പൂരിലെ ബി ആര്‍ ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ അഹമ്മദ് ഖാന് ഈ വര്‍ഷം എപ്രിലില്‍ ആണ് ജാമ്യം ലഭിച്ചത്. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചതിന് പിന്നാലെയാണ് കഫീല്‍ ഖാനെ കേസില്‍ കുടുക്കിയിരുന്നത്. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷവും തനിക്കും കുടുംബത്തിനും വധ ഭീഷണി ഉണ്ടെന്ന് നേരത്തെ കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു. യോഗി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ് കഫീല്‍ ഖാനും കുടുംബവും.
ഡോ.കഫീല്‍ ഖാൻ്റെ സഹോദരന്‍ കാഷിഫ് ജമീലിന് വെടിയേറ്റു; പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് ആരോപണം