
മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസാക്കി. ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്ലാണ് പാസാക്കിയത്. 50നെതിരെ 101 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.

ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷധം നടക്കുന്നതിനിടെയാണ് ബില്‍ രാജ്യസഭയിലും പാസായത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണ് ബില്ലെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം.
ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.
പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.
