
ന്യൂഡൽഹി∙ യു.പി.എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി അഴിമതിക്കേസില്‍ ഡല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ. രാജ, ഡി.എം.കെ എം.പി കനിമൊഴി തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളുമാണു പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. തെളിവുകള്‍ നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി.
കോടതി മുറിക്കുള്ളിലെ തിരക്കുകാരണം കേസില്‍ എല്ലാവരെയും വെറുതെവിട്ടുവെന്ന ഒറ്റവരി വിധിന്യായമാണ് സി.ബി.ഐ പ്രത്യേക ജഡ്ജി ഒ.പി. സെയ്‌നി വായിച്ചത്. ടുജി സ്‌പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ സര്‍ക്കാര്‍ ഖജനാവിന് 30, 984 കോടി നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ കേസ്. ഈ ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദം എന്നാണ് 2011-ൽ പ്രധാനമന്ത്രി മൻമോഹൻസിംഗ് ടുജി സ്പെക്ട്രം അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്.യുഎസിലെ വാട്ടര്‍ഗേറ്റിനുശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്നു ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണു സിബിഐ പ്രത്യേക കോടതി വിധി പറയാന്‍ ഒരുങ്ങുന്നത്.2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് ഇന്നു വിധി പറയാന്‍ തീരുമാനിച്ചത്.
