തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്കു മാറ്റികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വീണ്ടും സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടും തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ഈ തീരുമാനം. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിശദമായ ചര്‍ച്ചയും ഇക്കാര്യത്തില്‍ നടത്തിയിരുന്നു. വെള്ളിയാഴ്ചതന്നെ നിയമനം നല്‍കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയത്. ഇതിന്ടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവി സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച തന്നെ നടത്തിയിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കേണ്ടിവരുമെന്ന് ഉറപ്പായതോടെ പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി, ഐ.ജി തസ്തികകളിലും സര്‍ക്കാര്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. നൂറോളം ഡി.വൈ.എസ്.പിമാരെ വെള്ളിയാഴ്ച മാറ്റിനിയമിക്കുകയും ചെയ്തു. സെന്‍കുമാറിനെ നിയമിക്കുന്നതിന് മുന്നോടിയായുള്ള എല്ലാ തയാറെടുപ്പും സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാൽ സെൻകുമാർ എപ്പോഴാണ് ചുമതല ഏൽക്കുക എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഉത്തരവ് കയ്യിൽ കിട്ടിയാൽ തീരുമാനം എടുക്കാം എന്നാണ് സെൻകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.