
ടിക്ക് ടോക്കിലേക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. ഡൽഹിയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. സല്‍മാന്‍ സാക്കിര്‍ (19)ആണ് വെടിയേറ്റ് മരിച്ചത്.
സല്‍മാന്‍ തന്‍റെ സുഹൃത്തുക്കളായ സൊഹൈല്‍, അമീര്‍ എന്നിവരോടൊപ്പം ഇന്ത്യാഗേറ്റ് സന്ദര്‍ശിക്കാന്‍ ശനിയാഴ്ച രാത്രിയെത്തിയിരുന്നു.
തിരികെ പോകുംവഴി വഴി സല്‍മാന്‍ വാഹനം ഓടിക്കുമ്പോള്‍ സൊഹൈല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് സല്‍മാന്‍റെ കവിളിന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നു. സല്‍മാന്‍റെ കവിളെല്ല് തകര്‍ത്താണ് വെടിയുണ്ട പാഞ്ഞത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ രഞ്ജിത്ത് സിംഗ് ഫ്ലൈഓവറില്‍ വച്ചായിരുന്നു സംഭവം.

ഉടന്‍ തന്നെ ബന്ധുവിന്‍റെ സഹായത്തോടെ സുഹൃത്തുക്കള്‍ സല്‍മാനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11.30 യോടെ സല്‍മാന്‍റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മൂന്നുപേരും രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയും പോലീസ് അന്വേഷണത്തില്‍ മൂന്ന്‍പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനിടെയില്‍ തന്നെ രക്തക്കറ പുരണ്ട വസ്ത്രവും വാഹനവും ഇവര്‍ കഴുകി വൃത്തിയാക്കിയെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അമീര്‍, സൊഹൈല്‍, സൊഹൈലിന്‍റെ ബന്ധു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ആയുധം കൈവശം വച്ചതിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണോ മനപ്പൂര്‍വ്വമാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
