ചെങ്ങന്നൂര്‍: ജീവൻ്റെ തുടിപ്പുമായി എയര്‍ ആംബുലന്‍സിന് പറക്കാന്‍ രാഹുല്‍ ഗാന്ധി വഴിമാറിക്കൊടുത്തെങ്കിലും മറിയാമ്മ (67) മരണമടഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും മറിയാമ്മയേയും വഹിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. പാണ്ഡവന്‍പാറ മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോഴാണ് മറിയാമ്മക്ക് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ മറിയാമ്മയെ എയര്‍ ആംബുലന്‍സിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പേ എത്തിയതായിരുന്നു മറിയാമ്മയേയും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ്.
പക്ഷേ, രാഹുലിന്റെ ഹെലികോപ്റ്റര്‍ പോകാതെ എയര്‍ ആംബുലന്‍സ് വിടില്ലെന്നായി സുരക്ഷാ ഉദ്യോഗസ്ഥര്‍. രണ്ട് ഹെലികോപ്റ്ററും ഇറങ്ങേണ്ടത് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ്. നേതാക്കളില്‍ നിന്ന് വിവരം അറിഞ്ഞ രാഹുല്‍ ആദ്യം എയര്‍ ആംബുലന്‍സിന് പോകാന്‍ നിര്‍ദ്ദേശം നല്‍കി. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി കാത്തു നിന്നു. പിന്നീട് എയര്‍ ആംബുലന്‍സ് പോയി 23 മിനിട്ടിനുശേഷമാണ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പറന്നത്. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നല്ല മനസിന് നാട്ടുകാരുടെ കൈയടി ലഭിച്ചിരുന്നു.
ജീവൻ്റെ തുടിപ്പുമായി വന്ന എയര്‍ ആംബുലന്‍സിന് പറക്കാന്‍ രാഹുല്‍ ഗാന്ധി വഴിമാറികൊടുത്തിട്ടും മറിയാമ്മ മരണത്തോടൊപ്പം യാത്രയായി