തിരുവനന്തപുരം: എല്ലാം ശരിയാക്കാൻ വന്ന ഇടത് സർക്കാർ പക്ഷേ തേജസ് പത്ര ജീവനക്കാരുടെ അക്രിസേഷനും പെൻഷനും നിഷേധിച്ചത് ഗുരുതരമായ തെറ്റാണെന്ന് സി.പി.ഐ.ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തേജസ് പത്രപ്രവർത്തകർക്ക് അക്രഡിറ്റേഷൻ, പെൻഷൻ നിഷേധിച്ചതിനെതിരേ കേരള പത്രപ്രവർത്തക യൂനിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രപ്രവർത്തകരെ സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് സമരത്തിന് നയിച്ച സംഭവം ഇടത് സർക്കാറിന് ഭൂഷണമല്ല, ജീവനക്കാരുടെ സമരത്തിന് തന്റെയും തന്റെ പാർട്ടിയുടെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം എൽ.ഡി.എഫ് യോഗത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.യു.ഡബ്ല്യു.ജെ.സംസ്ഥാന പ്രസിഡന്റ് ഗഫൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.നാരായണൻ സ്വാഗതം പറഞ്ഞു. നെയ്യാറ്റിൻകര സനൽ, വട്ടം ശശീധരൻ തുടങ്ങി നിരവധി രാഷ്ടീയ നേതാക്കളും മുതിർന്ന മാധ്യമ പ്രവർത്തകരും സംബന്ധിച്ചു.