ജാര്‍ഖണ്ഡില്‍ പശുവിറച്ചി വിറ്റു എന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു; രണ്ടു പേരുടെ നില ഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing ജാര്‍ഖണ്ഡില്‍ പശുവിറച്ചി വിറ്റു എന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു; രണ്ടു പേരുടെ നില ഗുരുതരം

ജാര്‍ഖണ്ഡില്‍ തെബ്രീസ് അന്‍സാരി എന്ന ചെറുപ്പക്കാരന്‍റെ കൊലയ്ക്ക് ശേഷം വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. പശുവിറച്ചി വിറ്റെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ഒപ്പം മര്‍ദനമേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. കലന്തസ് ബര്‍ല എന്ന 34 കാരനാണ് മരണപ്പെട്ടത്. ഫാഗു കച്ചപന്ത്, ഫിലിപ്പ് ഹഹോരോ എന്നയാള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

മൂവരും ട്രൈബല്‍ ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. റാഞ്ചിയിലെ ഖുന്തി ജില്ലയിലാണ് സംഭവം. ജില്ലയിലെ ജലന്ത സുവാരി ഗ്രാമത്തിലെ നദിക്കരയിലുള്ള ചന്തയില്‍ പശുവിറച്ചി വില്‍ക്കുന്നു എന്ന വാര്‍ത്ത വാട്സ് ആപ് മെസേജുകളിലൂടെ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ഗ്രാമങ്ങളില്‍ നിന്നും 15 പേരുടെ സംഘം ഇവരെ ആക്രമിക്കാനെത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത.് അക്രമികളെ കണ്ട് ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെടുകയായിരുന്നു.

ഗ്രാമവാസികളില്‍ ചിലര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. മൂവരെയും റാഞ്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബര്‍ലയെ രക്ഷിക്കാനായില്ല. കൊലപാതകത്തില്‍ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ തിരയുകയാണെന്നും ഡി.ഐ.ജി വി. ഹോകര്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ മൂന്നുമാസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ ആള്‍ക്കൂട്ടകൊലപാതകമാണ് ഇത്. മോഷണക്കുറ്റം ആരോപിച്ച് തെബ്രീസ് അന്‍സാരി എന്ന മുസ്ലിം ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.

0Shares