
കണ്ണൂര്‍: ജാതീയമായി അധിക്ഷേപിക്കുന്നെന്നാരോപിച്ച് കുറിച്യ വിഭാഗത്തില്‍പ്പെട്ട സിവില്‍ പോലിസ് ഓഫിസര്‍ കെ. രതീഷ് രാജി വെച്ചു. കേളകം സ്വദേശിയായ രതീഷ് കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസറായാണ് ജോലി നോക്കിയിരുന്നത്. അടിമയെ പോലെയാണ് ജോലി ചെയ്യിക്കുന്നതെന്നാണ് രതീഷിന്‍റെ ആരോപണം. ഡ്യൂട്ടി നല്‍കാന്‍ ചുമതലപ്പെട്ട എസ്.ഐ പുരുഷോത്തമന്‍, പോലിസുകാരായ മുകേഷ്, രതീഷ്, പ്രജിത് എന്നിവര്‍ക്കെതിരെയാണ് രതീഷ് പരാതി ഉന്നയിക്കുന്നത്.

ജയില്‍ തടവുകാരായ രോഗികള്‍ക്ക് എസ്‌കോര്‍ട്ടാണ് പതിവായി നല്‍കുന്നതെന്നും എ.ആര്‍ ക്യാംപ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ദിവസങ്ങളോളം തുടര്‍ച്ചയായി ഡ്യൂട്ടിയെടുത്താലും അവധി നല്‍കുന്നില്ലന്നും നിസാര കാര്യങ്ങള്‍ക്ക് അടിമയെപോലെ ജോലി ചെയ്യിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നല്‍കാന്‍ പോയപ്പോഴും ഭീഷണി തുടര്‍ന്നെന്നും രതീഷ് പറഞ്ഞിരുന്നു.
കുടുംബാംഗങ്ങളെ ഓര്‍ത്താണ് പലരും മിണ്ടാത്തത്. ഒറ്റയ്ക്കായതിനാലാണ് ഇതിനെതിരെ ശബ്ദിക്കുന്നതെന്നും രതീഷ് പറഞ്ഞു. എന്നാല്‍ പീഡനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് അസോസിയേഷന്‍ പറയുന്നത്.
2015ലാണ് രതീഷ് ഏ.ആര്‍ ക്യാംപില്‍ എത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാനും വിശദമായ റിപ്പോര്‍ട്ട് നല്‍കുവാനും കണ്ണൂര്‍ എസ്.പി പ്രതീഷ് കുമാര്‍ ഉത്തരവിട്ടു.
