
ജര്‍മ്മനിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫുഡ് ഫെസ്റ്റില്‍ കേരള സമാജത്തിന്‍റെ സ്റ്റാളില്‍ ബീഫ് വിളമ്പുന്നത് തടയാനെത്തി ഉത്തരേന്ത്യക്കാര്‍. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച് പ്രചരണവും പെറ്റീഷന്‍ നടപടികളും ആരംഭിക്കുകയായിരുന്നു. ഇവരെ പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വീകരിച്ചത്.
ബീഫ് ഒഴിവാക്കണമെന്ന്കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ബീഫ് വിരോധികളുടെ പ്രചരണം ശക്തമായതോടെ ഭക്ഷ്യമേള ആരംഭിക്കുന്നതിന്‍റെ തലേ ദിവസം ബീഫ് മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ കേരളീയ സമാജം നിര്‍ബന്ധിതരായി. ഏറെ നേരത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി ബീഫ് ഒഴിവാക്കാം എന്ന നിലപാട് സ്വീകരിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളികള്‍ പ്രതിഷേധിച്ചു.

പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർ ഉടനെ സഹായവുമായി എത്തി. എതിർപ്പുന്നയിച്ച് സ്ഥലത്തുണ്ടായിരുന്ന ഉത്തരേന്ത്യക്കാരോട് ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് അവർ അറിയിച്ചു. ഏത് ഭക്ഷണം വിളമ്പുന്നതിനും ജർമനിയിൽ വിലക്കില്ലെന്ന് പോലീസ് പറഞ്ഞു . ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ തന്നെയും മറ്റുള്ളവർ എന്ത് കഴിക്കണമെന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും പോലീസ് അവരെ അറിയിച്ചു.
ഇത്തരം പ്രശ്നങ്ങളുണ്ടാക്കാൻ ഇനിയാരെങ്കിലും വന്നാൽ അവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചതോടെ പ്രതിഷേധക്കാരായ ഉത്തരേന്ത്യക്കാർ പിന്മാറുകയായിരുന്നു.
