
ശ്രീനഗർ: ജമ്മു കാശ്മീരിൽ പെൺകുട്ടികൾക്ക് ഇത് ഭയത്തിന്റെ കാലം. ‘അജ്ഞാത ശക്തി’ പെൺകുട്ടികളുടെ മുടി വെട്ടുന്നു. മുൻപ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത ‘പ്രേതത്തിന്റെ മുടിവെട്ടൽ’ സംഭവത്തിന്റെ തുടർച്ചയായിട്ടായിരുന്നു ഇത്. ജമ്മു കശ്മീരിൽ നാൽപതിലേറെ പേരുടെ മുടി വെട്ടിയതായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിർദേശിച്ചു.

സ്കൂൾ വിട്ടു വന്നയുടനെ താൻ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും ഉണരുമ്പോൾ മുടി ആരോ വെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നുമാണ് ഒരു പെൺകുട്ടി പറഞ്ഞത്. അടുത്തിടെ രജൗരി, കുൽഗാം ജില്ലയിലും ചിനാബ് താഴ്‌വരയിലുമെല്ലാം മുടിവെട്ടൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുവതികളും അവരുടെ മാതാപിതാക്കളും ആശങ്കപ്പെടെണ്ടതില്ല എന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു. പൊലീസ് നടപടികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒട്ടേറെപ്പേർ മന്ത്രവാദികളുടെയും മറ്റും സഹായം തേടുന്നതായും വാർത്തകൾ വന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ദുരൂഹതയ്ക്ക് അവസാനമുണ്ടാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം.
