റായ്പൂര്‍ (ഛത്തീസ്ഗഡ്ഡ്) : മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 26 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുഖ്മയിലാരുന്നു സംഭവം. മാവോ സാന്നിധ്യം ഏറെയുള്ള ബസ്താര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. 74 ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. സുഖ്മയിലെ സി.ആര്‍.പി.എഫ് ക്യാമ്പിലും, പ്രദേശത്തു പട്രോളിംഗിലായിരുന്ന സി.ആര്‍.പി.എഫ് ജവാന്മാർക്കുനേരെയുമായിരുന്നു ആക്രമണം. 300ഓളം മാവോയിസ്റ്റുകളാണ് ആക്രമിച്ചതെന്ന് സി.ആര്‍.പി.എഫ്. വ്യക്തമാക്കി. തൊട്ടടുത്തുള്ള സി.ആര്‍.പി.എഫ്. ക്യാംപിലെ ജവാന്മാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിൽ എത്തിച്ചതായും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചു. കേന്ദ്ര ആഭ്യന്ത്ര സഹ മന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.