തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്തയൂണിയന്‍ നേതാക്കള്‍. സി.എം.ഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ നേതാക്കള്‍ തീരുമാനിച്ചത്. എം.ഡിയുമായി ചർച്ച നടത്തി പുറത്തിറങ്ങിയ നേതാക്കൾ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് തുടങ്ങുന്നത്.
അതേസമയം പണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്‍മാറണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെങ്കില്‍ സര്‍ക്കാരുമായി ആലോചിച്ച് തുടർന്നടപടികളുണ്ടാകുമെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി മുന്നറിയിപ്പ് നല്‍കി.