
സ്റ്റഫോര്‍ഡ്: വ്യാജ വാര്‍ത്താ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് 30 ലക്ഷം പിഴ വിധിച്ചു. യു.കെയിൽ പ്രവർത്തിക്കുന്ന ബീ വണ്‍ എന്ന ക്യാഷ് ബാക്ക് കമ്പനിയോട് പരസ്യ പണമായി വൻ തുക ആവശ്യപ്പെടുകയായിരുന്നു.കൊടുക്കാത്തതിന്റെ പേരില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്ന കേസ്സില്‍, യു.കെയിലെയും കേരളത്തിലെയും ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്ററായ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) യുകെ കോടതി പിഴശിക്ഷ വിധിച്ചു. യു.കെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനമായത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ നിരവധി വാര്‍ത്തകളാണ് ഷാജന്‍ സ്‌കറിയ യു.കെയിലെ തന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചത്.
ചോദിച്ച ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്‍റെ ബിസിനസിനെയും യു.കെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി. ബ്ളാക്ക്മെയിൽ രീതിയിൽ പണം നല്കാൻ തയ്യാറാകാതിരുന്നപ്പോൾ തുടരെ വാർത്ത നല്കി ഒടുവിൽ കേസിൽ കുടുങ്ങുകയായിരുന്നു. തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ശിക്ഷ വിധിച്ചത്.ഒപ്പം ബീ വണ്ണിന് എതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി നിരോധിക്കുകയും ചെയ്തു.
തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട് (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്.
എന്നാല്‍ ഈ കോടതി വിധിക്കെതിരെ ഷാജന്‍ സ്‌കറിയ മേല്‍കോടതിയില്‍ അപ്പില്‍ നല്‍കി ഇതാണ് കൂടുതല്‍ തിരിച്ചടിയായത്. ഇതിനിടെ കോടതി വിധി ലംഘിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.മേല്‍ കോടതി ഷാജന്റെ അപ്പീല്‍ തള്ളുകയും വ്യാജവാര്‍ത്തകളെഴുതി കമ്പനിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വാദം അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ജയില്‍ ശിക്ഷ ഉറപ്പായതോടെ പിഴയടച്ച് രക്ഷപ്പെടാന്‍ ഷാജന്‍ സ്‌കറിയ തയ്യാറാവുകയായിരുന്നു. തുടര്‍ന്നായിരുന്നു 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ സ്റ്റഫോര്‍ഡ് ക്രൌണ്‍ കോര്‍ട്ടിലെ മൂന്ന് ജഡ്ജിമാരുടെ മുന്‍പാകെ ഷാജന്‍ സമ്മതിച്ചു.
