
ന്യൂഡല്‍ഹി: തിങ്കളാഴ്ച സിക്കിമിനു സമീപം ചൈനീസ് സൈന്യം അതിർത്തി കടന്ന് റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 158 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് പാക്- പത്രം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ നിന്നും ഇറങ്ങുന്ന ‘ദുനിയ ന്യൂസ്’ ആണ് വാര്‍ത്ത ചെയ്തത്. എന്നാല്‍ ഇതിനെ അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. യാതൊരു അടിസ്ഥാനമില്ലാത്തതും വിദ്വേഷമുളവാക്കുന്നതും ദോഷഫലങ്ങളുണ്ടാക്കുന്നതുമായ റിപ്പോർട്ടാണിത്–. ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബംഗ്ലേ പറഞ്ഞു.

ചൈനീസ് സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ റോക്കറ്റ് ലോഞ്ചറുകളും മെഷീൻ ഗണ്ണും, മോർട്ടറുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ചൈന സെൻട്രൽ ടെലിവിഷൻ കാണിച്ചുവെന്നും പാക്ക് മാധ്യമം അവകാശപ്പെട്ടു. ഇക്കാര്യങ്ങളെയാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഇന്ത്യ- ചൈന അതിർത്തിയിൽ കഴിഞ്ഞ 30 ദിവസമായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
