
അതിർത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങൾക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങൾ നടത്താൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പുതുതായി ചുമതലയേറ്റ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. പാകിസ്താനെതിരെയുള്ള മുന്നറിയിപ്പായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക് പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പുതിയ സേനാതന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

പാകിസ്താൻ ഭീകരർക്ക് സഹായം നൽകുന്നത് അവസാനിപ്പിക്കാത്തിടത്തോളം ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് അവകാശമുണ്ടെന്നും നരവനെ പറഞ്ഞു. ചൈനീസ് അതിർത്തിയിലെ ഏതു സുരക്ഷ വെല്ലുവിളിയും നേരിടാൻ തയാറാണ്. ഇതിനായി കരസേനയുടെ പോരാട്ടശേഷി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ട്. സംഘർഷങ്ങളും ഭീകരരുടെ ഇടപെടലുകളും കുറഞ്ഞിട്ടുണ്ട്. സംയുക്ത സൈനിക മേധാവിയുടെ നിയമനം മൊത്തം സൈനിക സംവിധാനത്തിൽതന്നെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
