കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇതോടെ സി.ബി.ഐ അന്വേഷണത്തില്‍ പ്രതികളായിരുന്ന ഒന്‍പത് പ്രതികളും മോചിപ്പിക്കപ്പെട്ടു. മൗലവിയെ ദുരുദ്ദേശത്തോടെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിനാണ് വി.വി ഹംസ സഖാഫിയെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച വി ഹംസ സഖാഫിയെ ആണ് ഹൈക്കോടതി വെറുതെ വിട്ടത്. തെളിവില്ലാത്തതിനാല്‍ നേരത്തെ തന്നെ കേസിലെ എട്ടുപ്രതികളെയും വിട്ടയച്ചിരുന്നു. കേസില്‍ മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ എടപ്പാളിലെ വീട്ടില്‍നിന്ന് രാത്രി മതപ്രഭാഷണത്തിനെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂര്‍ മൗലവിയെ പിന്നീട് ആരും കണ്ടിട്ടില്ല. സി.ബി.ഐ അന്വേഷണത്തില്‍ മൗലവിയുടെ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും ഭൗതിക ശരീരത്തിന്റെ യാതൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മൗലവിയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഹവ്വാ ഉമ്മയും അമ്മാവന്‍ സാലിം ഹാജിയും പൊന്നാനി പൊലീസില്‍ ജൂലൈ 31ന് പരാതി നല്‍കിയതോടെ ആരംഭിച്ച അന്വേഷണ പരമ്പരയില്‍ ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ വരെ രംഗത്തുവരികയുണ്ടായി. ഇസ്‌ലാമിക ചിന്തയില്‍ ചേകന്നൂര്‍ മൗലവി പുലര്‍ത്തിയ വ്യത്യസ്ത വീക്ഷണം അദ്ദേഹത്തിന് നിരവധി ശത്രുക്കളെയും സൃഷ്ടിച്ചിരുന്നു. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്ന പേരില്‍ മൗലവി സ്ഥാപിച്ച സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ആശയപ്രചാരണങ്ങള്‍ പലപ്പോഴും ശക്തമായ എതിര്‍പ്പുകളെയും നേരിടേണ്ടിവന്നു. ചേകന്നൂരിന്റെ ആശയങ്ങളെ താത്വികമായി നേരിടാന്‍ കഴിയാതെ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തിലും കണ്ടെത്തിയത്.
ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി