
ബംഗലൂരു: കര്‍ണാടകത്തില്‍ ബി.ജെ.പി തരംഗം ആഞ്ഞുവീശിയപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിൻ്റെ അമരക്കാരനുമായ സിദ്ധരാമയ്യയും തോറ്റു. ചാമുണ്ഡേശ്വരിയില്‍ ജെ.ഡി.എസിൻ്റെ ജി.ടി ദേവഗൗഡയോടാണ് സിദ്ധരാമയ്യ പരാജയപ്പെട്ടത്. ഇവിടെ ബി.ജെ.പിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്. ചാമുണ്ഡേശ്വരിയില്‍ അപകടം മണത്ത സിദ്ധരാമയ്യ ബദാമിയിലും മത്സരിച്ചിരുന്നു. നേരിയ ലീഡാണ് ബദാമിയില്‍ സിദ്ധരാമയ്യയ്ക്കുള്ളത്. ഇവിടെ റെഡ്ഡി സഹോദരന്മാരുടെ ഉറ്റ മിത്രം ശ്രീരാമുലുവാണ് ബിജെപി സ്ഥാനാര്‍ഥി.
ലീഡ് നില മാറിമറിയുന്ന ബദാമിയിലെ ജനവിധി സസ്‌പെന്‍സിലേക്ക് നീങ്ങുകയാണ്. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ വിജയിച്ചു. ശിക്കാരിപുരയില്‍ 9,857 വോട്ടുകള്‍ക്കാണ് യെദ്യൂരപ്പയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.ബി. മലതേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
