മൈസൂരു: ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിലെ വിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 12 ആയതായാണ് റിപ്പോര്‍ട്ട്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു.
ക്ഷേത്രം ജീവനക്കാരായ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രസാദം വിതരണം ചെയ്യുന്നതിന് മുമ്പ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ പ്രസാദം വിതരണം ചെയ്യുകയായിരുന്നു. പക്ഷെ പ്രസാദം കഴിച്ച തന്റെ മകള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെടുകയായിരുന്നെന്ന് പുട്ടസ്വാമി പറയുന്നു. ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വെള്ളിയാഴ്ച. ഇതിന് ശേഷം നല്‍കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. 
അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു. കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്നും സംശയമുണ്ട്. പ്രസാദത്തില്‍ വിഷം കലര്‍ന്നതാണെന്നാണ് സംശയം. ക്ഷേത്ര പരിസരത്തുനിന്ന് അറുപതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയതായും വിവരമുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.