
മോസ്കോ: ചരക്ക് വിമാനത്തിന്‍റെ വാതില്‍ ടേക്ഓഫിനിടെ അറിയാതെ തുറന്നപ്പോള്‍ റണ്‍വേയില്‍ വീണത് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണക്കട്ടികളും രത്നങ്ങളും. സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും വീണ കൂട്ടത്തില്‍പെടുന്നു. റഷ്യയിലെ യാകുത്സ്ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ചയാണ് സംഭവം.

നിംബസ് എയര്‍ലൈന്‍സിന്‍റെ എ.എന്‍12 കാര്‍ഗോ വിമാനത്തിന്‍റെ വാതില്‍ ആണ് ടേക്ഓഫിനിടെ അറിയാതെ തുറന്നു പോയത്. 37. 8ലക്ഷം ഡോളര് വിലവരുന്ന 3 ടണ്‍ സ്വര്‍ണ്ണത്തിന്‍റെയും പ്ലാറ്റിനത്തിന്‍റെയും കട്ടകളാണ് ടേക്ഓഫിനിടെ കാര്‍ഗോ ഡോര്‍ തുറന്ന് റണ്‍വേയില്‍ വീണതെന്ന് കരുതുന്നു. കാര്‍ഗോയുടെ മൂന്നിലൊന്ന് ഭാഗം റണ്‍വേയില്‍ പരന്നു. ഒടുവില്‍ സംഗതി ശ്രദ്ധയില്‍പെട്ടതോടെ 12 കിലോമീറ്റർ അപ്പുറമുള്ള ഒരു ഗ്രാമത്തിൽ വിമാനമിറക്കുകയായിരുന്നു. മഞ്ഞിൽ പുതഞ്ഞ നിലയിൽ സ്വർണ്ണങ്ങളും രത്നങ്ങളും തങ്ങൾ കണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാനായി വിമാനത്താവളാധികൃതര്‍ ഉടന്‍ തന്നെ റണ്‍വേ സീൽ ചെയ്തു. 3. 4 ടണ് ഭാരം വരുന്ന 172 സ്വർണ്ണക്കട്ടികകള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. ശക്തമായ കാറ്റും വാതിലിന്‍റെ കൊളുത്ത് കേടായതുമാവാം വാതിൽ തുറക്കാൻ കാരണമെന്ന് കരുതുന്നു.
