ഗർഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത സംഭവം: മകന്‍ മരിച്ച വേദനയില്‍ മറ്റൊരു കുഞ്ഞിനെ വളര്‍ത്താനുളള ആഗ്രഹം കൊണ്ട് ചെയ്തതെന്ന് പ്രതി

  • Post category:news
  • Reading time:2 mins read
You are currently viewing ഗർഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത സംഭവം: മകന്‍ മരിച്ച വേദനയില്‍ മറ്റൊരു കുഞ്ഞിനെ വളര്‍ത്താനുളള ആഗ്രഹം കൊണ്ട് ചെയ്തതെന്ന് പ്രതി

ഗർഭിണിയെ ശ്വാസം മുട്ടിച്ച് കൊന്ന് വയറുകീറി ഗർഭസ്ഥ ശിശുവിനെ അറുത്തെടുത്ത കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്. സംഭവത്തില്‍ അമ്മയേയും മകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ചിക്കാഗോയിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. മകൻ മരണപ്പെട്ട വേദനയിൽ മറ്റൊരു കുഞ്ഞിനെ വള‍ർത്താനുളള ആഗ്രഹം കൊണ്ട് 42 കാരി ചെയ്തത് മനസിനെ മരവിപ്പിക്കുന്ന കുറ്റകൃത്യം. ഇനിയും ഒരു കുഞ്ഞുണ്ടാവില്ലെന്ന തിരിച്ചറിവാണ് 46 കാരിയായ ക്ലാരിസോ ഫിഗ്യുറോയെ കൊലയാളിയാക്കിയത്.

ആദ്യം ഫേസ്ബുക്കിലെ അമ്മമാരുടെ ഗ്രൂപ്പിൽ കടന്നു കൂടി. ഗ്രൂപ്പിലെ സജീവ അംഗമായി നിരവധി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചു. അങ്ങിനെയാണ് മൂന്ന് വയസ്സുകാരന്‍റെ അമ്മയും 7 മാസം ഗർഭിണിയുമായ ഓകോ ലോപസിനെ പരിചയപ്പെടുന്നതും ലക്ഷ്യം വെക്കുകയും ചെയ്തത്. രണ്ട് വർഷം മുമ്പ് 22 വയസ്സുള്ള മകൻ മരിച്ചതിന്‍റെ ദുഃഖത്തിൽ കഴിയുന്ന അമ്മയാണ് ക്രൂരമായ കാലപാതകം ചെയ്തത്.

ഓകോയ്ക്ക് മാസം തികയുന്നതുവരെ കാത്തിരുന്ന പ്രതി, നവജാത ശിശുവിനുള്ള കുഞ്ഞുടുപ്പുകൾ വാങ്ങിയിട്ടുണ്ടെന്നും സമ്മാനപ്പൊതി വാങ്ങാൻ വീട്ടിലേക്ക് എത്തണമെന്നും ക്ഷണിച്ചു. മകനെ സുഹൃത്തിനെ ഏൽപ്പിച്ച് 19 കാരി ക്ലാരിസോയുടെ വീട്ടിൽ എത്തി. അവിടെ വച്ച് ക്ലാരിസോയും 24 വയസ്സുള്ള മകള്‍ ഡെസീറീ ഫിഗ്യൂറോയും ചേർന്ന് കേബിൾ ടി.വിയുടെ വയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊന്നു. വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു.

പിന്നീട് യുവതിയുടെ മൃതദേഹം തൊട്ടടുത്തുള്ള മാലിന്യക്കൂപ്പയിൽ ഉപേക്ഷിച്ചു എന്നും പോലീസ് പറയുന്നു.
വയറുകീറി പുറത്തെടുത്ത കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ക്ലാരിസോ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വന്തം കുഞ്ഞാണെന്നും പറഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതരും പോലീസിനെ വിളിച്ചു. ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് ഓകോ ലോപസ്സിന്‍റെ കുടുംബം നൽകിയ പരാതി അന്വേഷിച്ചെത്തിയ പോലീസ് പ്രതിയുടെ വീടിന് അടുത്തു നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പോലീസ് വീട്ടിലെത്തിയപ്പോൾ അമ്മ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും ആശുപത്രിയിലാണെന്നുമായിരുന്നു മകൾ ഡെസീറി പോലീസിനോട് പറഞ്ഞത്. കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ ക്ലാരിസോയേയും മകളെയും കൊലപാതകക്കുറ്റത്തിനും ക്ലാരിയോയുടെ 40 കാരൻ കാമുകനെ കുറ്റകൃത്യം മറച്ച് വെച്ചതിനും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്നും ചിക്കാഗോ പോലീസ് അന്വേഷിക്കുന്നുണ്ട്.

0Shares