
മനാമ (ബഹ്‌റിൻ): ഗ്യാസ് പൈപ് ലൈനിൽ സ്ഫോടനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദിയില്‍ നിന്നും ബഹ്‌റിനിലേക്ക് വരുന്ന ഗ്യാസ് പൈപ്പ് ലൈനിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ബഹ്‌റിന്‍ തലസ്ഥാനമായ മനാമയ്ക്ക് അടുത്താണ് സംഭവം. ഇതോടെ ബഹ്‌റിനിലേക്കുള്ള പാചകവാതക വിതരണം പാടെ നിലച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ നടന്ന സ്ഫോടനത്തിന് ഉത്തരവാദി ഇറാനാണെന്ന് ബഹ്‌റിന്റെ വിദേശകാര്യമന്ത്രി ഷേക്ക് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ഖലീഫ ഉടന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ പൗരന്മാരെ പേടിപ്പിക്കാനും ലോക എണ്ണ വ്യവസായത്തെ താറുമാറാക്കാനുമാണ് ഇറാന്‍ ഈ നീക്കം നടത്തിയിരിക്കുന്നതെന്നും ഖാലിദ് ബിന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഇത് ബഹ്‌റിൻ – ഇറാൻ ബന്ധത്തിൽ വിള്ളലുണ്ടാക്കി എന്നും പറയപ്പെടുന്നു. അതോടെ ബഹ്‌റിന്റെ ആരോപണത്തിന് മറുപടിയുമായി ഇറാൻ രംഗത്ത് വന്നു. ബഹറിന്റെ ആരോപണം തികച്ചും ബാലിശമാണ്. അയല്‍രാജ്യങ്ങളില്‍ സ്ഥിരതയും സുരക്ഷയും നിലനിന്നും കാണമെന്നാണ് ഇറാന്‍ എന്നും ആഗ്രഹിക്കുന്നതെന്നും ഇത്തരം ബാലിശമായ ആരോപണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും ഇറാന്റെ വിദേശകാര്യമന്ത്രാല വക്താവായ ബഹ്റാം ഗസേമി വ്യക്തമാക്കി.
മനാമയില്‍ നിന്നും 15 കിലോമീറ്റര്‍ അകലത്തുള്ള പ്രദേശമാണിത്. പൊട്ടിത്തെറിയെ തുടര്‍ന്ന് അഗ്നിപടര്‍ന്നപ്പോള്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. സമീപത്തെ ബുറി ഗ്രാമത്തിലെ വീടുകളില്‍ നിന്നും താമസക്കാരെ മാറ്റി പാർപ്പിച്ചു. അതുകൊണ്ട്തന്നെ ആളപായമുണ്ടായില്ല എന്നും ബഹറിന്റെ അഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. അതേസമയം പൊട്ടിത്തെറിയിൽ കേടുപാടുണ്ടായ പൈപ്പ് ലൈന്‍ നന്നാക്കിയെന്നാണ് നാഷണല്‍ ഓയില്‍ കമ്പനി ബാപ്കോ വ്യക്തമാകുന്നത്.

ഗ്യാസ് പൈപ് ലൈൻ പൊട്ടിത്തെറിക്ക് പിന്നിൽ ഇറാന്റെ തീവ്രവാദ പ്രവർത്തനമാണെന്ന ബഹ്‌റിന്റെ ആരോപണം മുസ്ലിം-ഷിയാ വിഭാഗങ്ങളിലെ എതിർപ്പിനും കരണമായിരിക്കുകയാണ്. ഷിയാ-മുസ്ലിം ഭൂരിപക്ഷപ്രദേശമായ ബഹറിനില്‍ സുന്നി രാജവംശമാണ് ഭരിക്കുന്നത്. ഇവിടെ ഒരു ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും വേണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ ഉണ്ടായ പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബഹറിന്‍ അധികാരികള്‍ നിയന്ത്രണം ശക്തമാകുകയായിരുന്നു. ഇതിന്റെ ഭാഗമായി നൂറ് കണക്കിന് പ്രതിഷേധക്കാരെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇവിടെ ഷിയാകളോട് വിവേചനം കാണിക്കുന്നുവെന്ന ഇറാന്റെ ആരോപണത്തെ ബഹറിന്‍ ഭരണാധികാരികള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഷിയാകള്‍ ഭരിക്കുന്ന രാജ്യമായ ഇറാന്‍ ബഹറിനിലെ ഷിയാകളോട് സഹതാപം പുലര്‍ത്തി വരുന്നതും പ്രശ്നമാകുന്നുണ്ട്. ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വഷളായതോടെ അതിർത്തി മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചിരിക്കുന്നതെന്നും ഗൗരവമര്‍ഹിക്കുന്ന കാര്യമാണ്.
