
ന്യൂഡല്‍ഹി: 2002ല്‍ നടന്ന ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗത്തിനിരയായ ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിലാണ് നടപടി.
നഷ്ടപരിഹാരത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ ബില്‍കിസിന് ജോലി നല്‍കണമെന്നും സമാധാനത്തോടെ കഴിയാന്‍ ഉതകുന്ന തരത്തില്‍ താമസസൗകര്യം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കൂട്ടമാനഭംഗത്തിനിരയാകുമ്പോ ബില്‍കിസ് ഗര്‍ഭിണിയായിരുന്നു. സംഭവത്തിന് ശേഷം ബില്‍കിസ് ബാനുവിനും കുടുംബത്തിനും സ്ഥിരമായി താമസിക്കാനൊരിടമില്ലായിരുന്നു.

2002 മാര്‍ച്ച് മൂന്നിനായിരുന്നു കേസിനാസ്പദാമായ സംഭവം. ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്‌സ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയുമായിരുന്നു. 2008 ജനുവരിയില്‍ ഈ കേസില്‍ പ്രത്യേക വിചാരണ കോടതി 12 പ്രതികള്ക്ക് ജീവപര്യന്തവും ഒരു പോലീസുകാരന് മൂന്ന് വര്ഷം തടവും വിധിച്ചിരുന്നു. കേസിലെ മറ്റു പ്രതികളായ അഞ്ച് പോലീസുകാരെ വെറുതെ വിടുകയും ചെയ്തു.
എന്നാല്‍ ബില്‍കിസ് ബാനു കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും 11 കുറ്റവാളികളില്‍ മൂന്ന് പേര്‍ക്ക് വധ ശിക്ഷ നല്കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി. ഇവരുള്‍പ്പെടെ 11 പ്രതികളുടെ ജീവപരന്ത്യം തടവ് ഹൈകോടതി ശരിവെക്കുകയും ചെയ്തു.
അതേ സമയം തെളിവ് നശിപ്പിച്ച കുറ്റത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പോലീസുകാര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. കീഴ്കോടതി കുറ്റകാരനെന്ന് വിധിച്ച ഒരു പോലീസുകാരന്‍ നേരത്തെ മരിച്ചിരുന്നു.
