
ന്യൂഡല്‍ഹി: ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്സെ ഉതിർത്ത മൂന്നു വെടിയുണ്ടകൾ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നും പുതിയ വാദം. ഗാന്ധിയെ വധിച്ചത് ഗോഡ്സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നും അവകാശപ്പെട്ട് സവർക്കർ അനുകൂലിയായ അഭിനവ് ഭാരത് പ്രവർത്തകൻ ഡോ. പങ്കജ് ഫട്നിസ് ഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കി. നാലാമത്തെ വെടിയുതിർത്തത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ലോക മാധ്യമങ്ങളിലെ ഏറിയ പങ്കും നാലു ബുള്ളറ്റുകൾ ഗാന്ധിജിക്ക് ഏറ്റിരുന്നുവെന്നാണ് റിപ്പോർട്ട് നൽകിയതെന്നും നാലാം ബുള്ളറ്റ് ഇപ്പോഴും നിഗൂഢമായി തന്നെ അവശേഷിക്കുന്നുെവന്നും കാണിച്ചാണ് ഗാന്ധിജിയുെട മരണം വീണ്ടും അന്വേഷിക്കണമെന്ന് പങ്കജ് ആവശ്യപ്പെടുന്നത്. ’വെടിയേറ്റ ബാപ്പു രക്തത്തിൽ കുളിച്ചിരിക്കുകയായിരുന്നു. ബാപ്പുവിനെ ബാത്റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്തത്തോടോപ്പം ഒരു ബുള്ളറ്റും പുറത്തു വന്നു’വെന്നും മനുബെന്നിന്റെ ഡയറി ഉദ്ധരിച്ചുകൊണ്ട് പങ്കജ് ആരോപിക്കുന്നു. പങ്കജിന്റെ ഹര്‍ജിയുടെ സാധുത പരിശോധിക്കുന്നതിന് അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകൻ അമരീന്ദ്ര സരണിനെയാണ് അമിക്കസ്ക്യൂറിയായി നിയമിച്ചത്.
