ന്യൂഡൽഹി: കള്ളപ്പണം വെളിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ‘ഗരീബ് കല്യാൺ യോജന’യ്ക്ക് ഇന്ന് തുടക്കം. ഈ പദ്ധതി പ്രകാരം കള്ളപ്പണം വെളിപ്പെടുത്തുന്ന ഓരോ ആളും കള്ളപ്പണത്തിന്റെ 50% നികുതിയായി നൽകിയാൽ നിയമനടപടികളിൽ നിന്ന് ഒഴിവാകാം. ബാങ്കുകൾ, ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി പണം നിക്ഷേപിക്കാം. മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി.

പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാല് വര്‍ഷത്തേക്ക് ഗരീബ് കല്യാൺ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ അടിസ്ഥാന വികസന പദ്ധതികൾക്കാകും വിനിയോഗിക്കുകയെന്ന് സർക്കാർ വ്യക്തമാക്കി.

കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയും ചെയ്താല്‍ തുകയുടെ 85% ശതമാനം നികുതിയും പിഴയുമായി ചുമത്തുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.