
ബംഗളൂരു: കോൺഗ്രസ് നേതാവും നടിയുമായ ദിവ്യ സ്‌പന്ദനയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ ചാനലുകള്‍ക്കെതിരെ കോടതി നടപടി. 2013ല്‍ ഐ.പി.എല്‍ സ്‌പോട്ട് ഫിക്‌സിംഗില്‍ ദിവ്യ സ്‌പന്ദന ഇടപെട്ടുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയതിനാണ് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് ചാനലുകൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബംഗളൂരു ഹൈക്കോടതി പിഴ ചുമത്തിയത്.

തട്ടിപ്പു സംബന്ധിച്ച് ചില കന്നട താരങ്ങളുടെ ഇടപെടല്‍ വാര്‍ത്തയായപ്പോള്‍ അതില്‍ ദിവ്യ സ്പന്ദനയുടെ ചിത്രവും ചാനലുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‍റെ മുന്‍ അംബാസഡര്‍ കൂടിയായിരുന്നു ദിവ്യ സ്‌പന്ദന.
താന്‍ ഐ.പി.എല്‍ 2013ല്‍ ഒരു തരത്തിലും ഭാഗമായിരുന്നില്ലെന്നും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നുവെന്നും സ്‌പന്ദന കോടതിയില്‍ പറഞ്ഞു. ഏഷ്യാനെറ്റിന്‍റെ തന്നെ നിയന്ത്രണത്തിലാണ് സുവര്‍ണ ന്യൂസും പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ദിവ്യയ്ക്ക് വരുത്തിയിട്ടില്ലെന്നും പ്രകടമായി ദിവ്യയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് ചാനലുകള്‍ കോടതിയില്‍ വാദിച്ചത്. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഐ.പി.എല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ ദിവ്യ സ്‌പന്ദന എന്ന പേര് അവര്‍ പറഞ്ഞിരുന്നില്ലെന്നും കോടതി പറഞ്ഞു.
