
ലണ്ടൻ: സ്ഥാപനങ്ങൾ നഷ്ടം വന്നോ തൊഴിലാളികളുടെ പണിമുടക്ക് മൂലമോ അടച്ചുപൂട്ടൽ നേരിടേണ്ടിവരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വിത്യസ്ഥമായി ഇറച്ചിക്കായുള്ള കോഴികളെ കിട്ടാനില്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടൽ ഭീഷണിയെ നേരിടുകയാണ് ബ്രിട്ടനിലെ കെ.എഫ്.സി സെന്ററുകൾ.

കോഴികളെ കിട്ടാത്തതിനെ തുടർന്ന് വിതരണം വളരെയധികം കുറഞ്ഞിരുന്നു. ഇവയുടെ ദൗർലഭ്യമാണ് സെന്ററുകൾ അടച്ചുപൂട്ടാൻ കാരണമെന്ന് കെ.എഫ്.സി അധികൃതർ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ വിതരണ പങ്കാളികളായ ഡി.എച്ച്.എല്ലുമായി ചില പ്രശ്നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെ.എഫ്.സി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകളാണ് ഇംഗ്ലണ്ടില്‍ ഉള്ളത്.എന്നാല്‍, 300 എണ്ണം മാത്രമാണ് കഴിഞ്ഞ ആഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിച്ചത്. അതേസമയം, റെസ്റ്റോറന്റുകളില്‍ ഉണ്ടായിരുന്ന മെനു ചുരുക്കുകയും ചെയ്തു. ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെ.എഫ്.സി തങ്ങളുടെ വെബ്സൈറ്റിലൂടെ മാപ്പ് പറഞ്ഞു.
