മുബൈ : യുവതിയെ കൊലപ്പെടുത്തി ശരീരഭാഗം പലസ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസിൽ ഭര്‍ത്താവടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവായ സിദ്ദേഷ് ഗുരവ് (23), സിദ്ദേഷിന്റെ മാതാപിതാക്കളായ മനോഹര്‍ സീതാറാം ഗുരവ് (49), മാധുരി (45), കൊലയ്ക്ക് ഏര്‍പ്പെടുത്തിയ വാടക ഗുണ്ട ദുര്‍ഗേഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച നവി മുംബൈയിലെ മഹാപെയിലെ അഴുക്കുചാലില്‍ നിന്നാണ് യുവതിയുടെ ശരീരഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. യുവതിയുടെ തലയും കാല്‍പാദങ്ങളും വെട്ടിമാറ്റിയ നിലയിലായിരുന്നു. വിവാഹത്തിന്റെ അഞ്ചാം ദിവസമാണു 23 കാരിയായ പ്രിയങ്ക എന്ന യുവതിയെ ഭർത്താവ് തലയണയുപയോച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ശേഷം ശരീരം വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കോളജില്‍ പഠിക്കുമ്പോഴാണു പ്രിയങ്കയും സിദ്ദേഷ് ഗുരവ് എന്ന യുവാവും പ്രണയത്തിലാകുന്നത്. പിന്നീട് യുവതിയുമായി സിദ്ദേഷ് പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. എന്നാൽ വിവാഹം കഴിക്കാന്‍ സിദ്ദേഷ് തയ്യാറായിരുന്നില്ല. യുവതിയുടെ തുടര്‍ച്ചയായുള്ള സമ്മര്‍ദത്തിനു വഴങ്ങിയാണ് സിദ്ദേഷ് ഒടുവില്‍ വിവാഹത്തിനു സമ്മതിച്ചത്. വിവാഹത്തിന് രക്ഷിതാക്കൾക്കും എതിർപ്പായിരുന്നു. അത്കൊണ്ടാണ് വിവാഹ ശേഷം വാടക ഗുണ്ടയുടെ സഹായത്തോടെ യുവതിയെ കൊന്ന് വെട്ടിനുറുക്കി പലസ്ഥലങ്ങളിലായി ശരീരഭാഗം ഉപേക്ഷിച്ചത്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തിന് യുവാവിന്റെ മതാപിതാക്കളുടെ സഹായം ഉണ്ടായി എന്നും പോലീസ് പറഞ്ഞു. മുബൈയിൽ നടന്ന ഈ സംഭവം കമിതാക്കൾക്ക് ഒരു പാഠമാണ്.