
സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാന നടത്തും. പോലീസ് സീൽചെയ്ത പള്ളിയുടെ പ്രധാന വാതിൽ ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും സാന്നിധ്യത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് തുറന്നു കൊടുത്തു. ഓർത്തഡോക്സ് വിഭാഗം വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്‍റെ നേതൃത്വത്തിലാണ് പള്ളിയുടെ വാതിൽ തുറന്നത്. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷമാണ് കുര്‍ബാന. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്.

അതേസമയം പ്രതിഷേധ സൂചകമായി യാക്കോബായ വിഭാഗം സമീപത്തെ റോഡിൽ കുർബാന നടത്തി. പള്ളി പരിസരത്ത് കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. 10.30യോടെ പ്രാർത്ഥന അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. രാവിലെ ആറുമണിക്ക് പള്ളി പരിസരം തുറന്നുതരണമെന്ന് ഓർത്തഡോക്സ് സഭ കലക്ടറെ അറിയിച്ചിരുന്നു. കോടതി നടപടിക്രമം അനുസരിച്ചാണ് എല്ലാം നടക്കുന്നത്. പ്രാർത്ഥന കഴിഞ്ഞാൽ പള്ളി പൂട്ടി സീൽചെയ്ത് താക്കോൽ ജില്ലാഭരണകൂടത്തെ തിരികെ ഏൽപ്പിക്കും.
