വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ഏതു ഭീഷണിയും തകര്‍ക്കാന്‍ കൊറിയയുടെ കിഴക്കന്‍ മേഖലയുടെ മുകളിലൂടെ യു,എസ് ബോംബര്‍ വിമാനങ്ങള്‍ പറത്തി യു.എസ് സൈന്യം. യുദ്ധത്തിന് ഏതുനിമഷവും സജ്ജമാണെന്ന് തെളിയിക്കുന്നതിനാണ് സൈനികാഭ്യാസമെന്ന് പെന്റഗണ്‍ അറിയിച്ചു. യു.എസിന്റെ രണ്ട് ബി-1 ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളും അകമ്പടിയായി വ്യോമസേനയുടെ നാലു എഫ്-15 സി യുദ്ധ വിമാനങ്ങളുമാണ് ശക്തിപ്രകടനം നടത്തിയത്. യു.എസിനേയും സഖ്യങ്ങളെയും സംരക്ഷിക്കാനുള്ള മുഴുവന്‍ സൈനിക ശേഷിയും പ്രയോഗിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് പെന്റഗണ്‍ വക്താവ് ഡാന വൈറ്റ് പറഞ്ഞു. അതേസമയം സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള വക്‌പോര് രൂക്ഷായതിന് പിന്നാലെയാണ് യു.എസ് ബോംബര്‍ വിമാനങ്ങള്‍ പറത്തയത്. ഉത്തരകൊറിയയെ പൂര്‍ണമായും നശിപ്പിക്കുമെന്ന് ട്രപ് ചൊവ്വാഴ്ച യു.എന്‍ പൊതുസഭയില്‍ പ്രസംഗിച്ചിരുന്നു.
ട്രംപ് കുരയ്ക്കുന്ന പട്ടി മാത്രമാണെന്നായിരുന്നു ഉത്തരകൊറിയയുടെ മറുപടി. എന്നാല്‍ പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം കൊറിയന്‍ മുനമ്പിനെ ഒന്നാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ ഒരു മാസത്തിനിടെ രണ്ട് തവണ ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചിരുന്നു. ജപ്പാന് മുകളിലൂടെ സഞ്ചരിച്ച ഈ മിസൈല്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. തൊട്ടടുത്ത രാജ്യങ്ങളായ ജപ്പാനേയും ദക്ഷിണകൊറിയയേയും ആക്രമിക്കാന്‍ സാധ്യമായ അനവധി ഹ്രസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയയുടെ പക്കലുണ്ട്. ഇവയിലേതെങ്കിലും ഉപയോഗിച്ച് ഹൈഡ്രജന്‍ ബോംബ് പസഫിക് സമുദ്രത്തിലേക്ക് അയക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചാല്‍ അത് ജപ്പാന് ഭീഷണിയാവും. ജപ്പാന്റെ വ്യോമാതിര്‍ത്തിയിലേക്ക് ഇനിയൊരു മിസൈല്‍ ഉത്തരകൊറിയ വിക്ഷേപിച്ചാല്‍ അത് യു.എസ് തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിരോധ വിദഗദ്ധര്‍ കരുതുന്നത്. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര്‍ മൂര്‍ധന്യത്തിലെത്തുന്നതോടെ അടുത്തു നടക്കാന്‍പോകുന്ന യുദ്ധത്തെ കുറിച്ചുള്ള ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.