കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പരസ്പര വാക്ക്‌പോര്. ശനിയാഴ്ച രാത്രി നടന്ന മാതൃഭൂമി ചാനല്‍ പ്രൈം ടൈമില്‍ ‘ഉന്നം ഉമ്മന്‍ചാണ്ടിയോ’ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാലയെ ചര്‍ച്ചക്കിരുത്തിയതും പി.സി ജോര്‍ജിനെ പ്രകോപിപ്പിച്ചു. അതേസമയം കേരളാ കോണ്‍ഗ്രസിനോട് പണം വാങ്ങിയാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്‍കിയതെന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ ആരോപണമാണ് പുതിയ വാക്ക്പോരിന് തിരികൊളുത്തിയിത്. ഇതിൻ്റെ ചുവടുപിടിച്ച അവതാരിക സ്മൃതി പരുത്തിക്കാട് ചര്‍ച്ചയില്‍ പങ്കെടുത്ത പി.സി ജോര്‍ജിനോട് തെളിവ് ആവശ്യപ്പെട്ടു. ഇതിനിടെയാണ് വ്യക്തിഹത്യ ചെയ്യുന്നരീതിയില്‍ പി.സി ജോര്‍ജ് പ്രതികരിച്ചത്.
എന്നാല്‍ ജ്യോതികുമാര്‍ ചാമക്കാലയെ ചര്‍ച്ചയ്ക്ക് വിളിച്ചതും ഏറെ നേരം ഇരുന്നിട്ടും തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തതും പി.സിക്കു രസിച്ചില്ല. ഇതോടെ പി.സി അവതാരകയായ സ്മൃതിയോട് തട്ടിക്കയറി. ഇതിനിടെ അവതാരിക സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പി.സി ജോര്‍ജ് ചെവികൊണ്ടില്ല. തുടര്‍ന്ന് അവതരികയെ വ്യക്തിഹത്യ ചെയ്യുന്നരീതിയില്‍ പി.സി ജോര്‍ജ് തുടര്‍ന്നു. സ്മൃതി, കൊച്ചിന് എത്ര വയസുണ്ട്. ഞാന്‍ 27ാം വയസില്‍ എം.എല്‍.എ ആയ ആളാണ്. 2018 ഇപ്പോഴും എം.എല്‍.എയാണ്. രാജ്യത്തെ രാഷട്രീയ പാര്‍ട്ടികള്‍ മൊത്തം എതിര്‍ത്തിട്ടും കേരളത്തില്‍ 28,000 വോട്ടിനു ജയിച്ച ആളാണ്. ഞാന്‍ കേട്ടിട്ടില്ലാത്ത ആരെയെങ്കിലും കൊണ്ടുവന്ന് കോണ്‍ഗ്രസാണ് എന്നു പറഞ്ഞ് അവര് പറയുന്നത് മുഴുവന്‍ കേള്‍പ്പിക്കാന്‍ എന്നെ കൊണ്ടിരുത്തിക്കുകയാണ്.
https://www.youtube.com/watch?v=GrrnJRrgxvk
മാതൃഭൂമി ചാനലിന് ഒരു മര്യാദയുണ്ട് അതുകൊണ്ട് ഞാന്‍ മിണ്ടാതിരിക്കുകയാണ്. അല്ലാതെ ഇതും കേട്ടോണ്ടിരിക്കുന്നവനല്ല ഞാന്‍. എന്നെ പഠിപ്പിക്കാനൊന്നും നിങ്ങള്‍ നോക്കരുത് സ്മൃതി പഠിച്ചോളണം. മോളുടെ പ്രായമുണ്ട് എൻ്റെ എം.എല്‍.എ പണിക്ക്. മനസിലായില്ലേ… എന്നായിരുന്നു പി.സിയുടെ മറുപടി. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും കുഞ്ഞാലിക്കുട്ടിയും കള്ളന്മാരാണെന്നും കോടികളുടെ സ്വത്താണ് ഇവര്‍ക്കുള്ളതെന്നും പി.സി ജോര്‍ജ് ആവര്‍ത്തിച്ചു.