കൊച്ചിയില്‍ വീപ്പയിലെ കോണ്‍ക്രീറ്റിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; നിര്‍ണായക തെളിവായി യുവതിയുടെ അസ്ഥികൂടത്തിന്റെ കാലില്‍ നിന്നും ശസ്ത്രക്രിയയിലെ സ്‌ക്രൂ കണ്ടെടുത്തു; സ്‌ക്രൂവിന്റെ നിര്‍മാതാക്കളായ പുണെയിലെ കമ്പനിയുടെ സഹകരണത്തോടെ കേസ് അന്വേഷണവുമായി പോലീസ് മുന്നോട്ട്

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിയില്‍ വീപ്പയിലെ കോണ്‍ക്രീറ്റിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; നിര്‍ണായക തെളിവായി യുവതിയുടെ അസ്ഥികൂടത്തിന്റെ കാലില്‍ നിന്നും ശസ്ത്രക്രിയയിലെ സ്‌ക്രൂ കണ്ടെടുത്തു; സ്‌ക്രൂവിന്റെ നിര്‍മാതാക്കളായ പുണെയിലെ കമ്പനിയുടെ സഹകരണത്തോടെ കേസ് അന്വേഷണവുമായി പോലീസ് മുന്നോട്ട്

കൊച്ചി : കുമ്പളത്ത് വീപ്പയിലെ കോണ്‍ക്രീറ്റിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പോലിസിന് നിര്‍ണായക തെളിവ്. യുവതിയുടെ അസ്ഥികൂടത്തിന്റെ കണങ്കാലില്‍ മാളിയോലര്‍ സ്‌ക്രൂ (പിരിയാണി) ഘടിപ്പിച്ചിരിക്കുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. മനുഷ്യന്റെ കണങ്കാലിന്റെ ഉള്‍ഭാഗത്തെ അസ്ഥിയുടെ ശാസ്ത്രീയമായ പേരാണ് മീഡിയല്‍ മളിയോലസ്. ഈ അസ്ഥിക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഉപയോഗിക്കുന്ന സ്‌ക്രൂവാണ് കണ്ടെത്തിയത്.

ഈ പിരിയാണി (മളിയോളര്‍ സ്‌ക്രൂ) രണ്ടര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉപയോഗിച്ചത് ആറു രോഗികളില്‍ മാത്രമാണ്. ഇത്തരം സ്‌ക്രൂ ഉപയോ ഗിച്ചു കൊച്ചിയില്‍ ചികില്‍സ നടത്തിയതു രണ്ട് ആശുപത്രികളില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുണ്ട്. അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലില്‍ ആറര സെന്റിമീറ്റര്‍ നീളത്തില്‍ കണ്ടെത്തിയ സ്‌ക്രൂവിന്റെ നിര്‍മാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാര്‍ കമ്പനിയുടെ സഹകരണത്തോടെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കേരളാ പോലീസ് ശ്രമം തുടങ്ങി.

മളിയോലര്‍ സ്‌ക്രൂവില്‍ കണ്ടെത്തിയ സീരിയല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയല്‍ നമ്പറില്‍നിന്ന് ഈ സ്‌ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാന്‍ കഴിയും. വിരളമായാണ് ഇത്തരം പൊട്ടലുകള്‍ മനുഷ്യന് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കൊല്ലപ്പെട്ട യുവതി ആരെന്ന് ഉടനെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അസ്ഥികൂടം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. താടിയെല്ലിന്റെ ആകൃതി, നീണ്ട മുടി എന്നിവയാണ് സ്ത്രീയുടേതാണ് മൃതദേഹം എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനം. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയിട്ടുള്ള പരാതികളെ കുറിച്ചും മൃതദേഹത്തില്‍ നിന്ന് കിട്ടിയ അരഞ്ഞാണം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

0Shares