
കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നവരെല്ലാം ബി.ജെ.പിയിലേക്കു പോയെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂർ. ഡൽഹി യൂണിവേഴ്സിറ്റിയിൽ എൻ.എസ് .യു.ഐ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു തരൂർ മോദി സ്തുതിയിൽ വിശദീകരണത്തിനു മുതിർന്നത്. ഞാൻ മോദിയെ സ്തുതിക്കുകയല്ല ചെയ്തത്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനു 19 ശതമാനം വോട്ടാണ് ലഭിച്ചത്.

മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിക്ക് 2014-ൽ 31 ശതമാനവും 2019-ൽ 37 ശതമാനവും വോട്ട് കിട്ടി. കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സംഭവിച്ച കാര്യങ്ങൾ അംഗീകരിക്കണം. തെറ്റുകളും വീഴ്ചകളും മനസിലാക്കണം, സ്വയം തിരുത്തണം- തരൂർ പറഞ്ഞു.
അവർ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതിന്റെ കാരണം എന്തുകൊണ്ടു മനസിലാക്കുന്നില്ല?. എന്താണ് വോട്ടർമാരെ ആകർഷിച്ചതെന്നു മനസിലാക്കാനാണു പറഞ്ഞത്. എങ്ങനെയാണ് അവരെ തിരിച്ചുകൊണ്ടുവരാൻ പോകുന്നതെന്നും വോട്ടർമാരെ സ്വാധീനിച്ച ഘടകം എന്താണെന്നു മനസിലാക്കണമെന്നും തരൂർ പറഞ്ഞു. നേരത്തെ, മോദി അനുകൂല പരാമർശത്തിൽ തരൂരിനെതിരേ കേരളത്തിലെ കോണ്‍ഗ്രസിൽ വൻ വിമർശനമാണ് ഉയർന്നത്. കെ. മുരളീധരൻ എംപി തരൂരിനെതിരേ നടത്തിയ പരാമർശങ്ങളും തരൂർ ഇതിനു നൽകിയ മറുപടികളും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. ഒടുവിൽ തരൂരിനോടു വിശദീകരണം ചോദിച്ച് കെ.പി.സിസി തലയൂരുകയായിരുന്നു.
