
തിരുവനന്തപുരം: കേരളത്തില്‍ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുക എന്നത് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ കടമയാണെന്നും നിറവേറ്റാതെ പോകുന്നത് ഹിമാലയൻ മണ്ടത്തരമാകും എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജ്യോതിബസു പണ്ട് പറഞ്ഞ ഹിമാലയൻ മണ്ടത്തരം വീണ്ടും ആവർത്തിക്കാൻ പോവുകയാണ്. കേരളത്തില്‍ അവസരവാദ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിക്കണമെന്നത് കേരളത്തിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഇവിടേക്ക് വന്നാൽ കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ തന്നെ കോൺഗ്രസിന് വലിയ ഉണര്‍വുണ്ടാകും. അതിനാല്‍ തന്നെ രാഹുൽ ഗാന്ധിയുടെ തീരുമാനം വൈകരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രാഹുൽ കേരളത്തില്‍ മത്സരിക്കാൻ എത്തുമെന്ന് അറിഞ്ഞതോടെ ഇടത് മുന്നണിയും ബി.ജെ.പിയും വിറളി പിടിച്ച അവസ്ഥയിലാണ്. വയനാട്ടില്‍ നിന്നുകൊണ്ട് ഇടത് പക്ഷത്തോടല്ല ബി.ജെ.പിയോടാണ് രാഹുൽ മത്സരിക്കേണ്ടതെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തികച്ചും അന്ധമായ കോൺഗ്രസ് വിരോധം വച്ചു പുലര്‍ത്തിയിരുന്ന പിണറായി വിജയന്റെയും ഇടത് മുന്നണിയുടേയും അവസരവാദ സമീപനമാണ് ഇതോടെ പുറത്ത് വന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മുന്നോട്ട് വച്ച മതേതര പ്ലാറ്റ് ഫോമിനെ പൊളിച്ച പിണറായി വിജയന് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ എതിര്‍ക്കാൻ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
