
ജയ്പുര്‍: മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിൽ വീട്ടുതടങ്ങിൽ കഴിയുന്ന ഹാദിയ മോഡല്‍ കേസ് രാജസ്ഥാനിലും. മുസ്ളീം യുവാവിനെ വിവാഹം കഴിച്ച 22 കാരിയെയാണ് കോടതി സർക്കാർ ഹോസ്റ്റലിലേക്ക് വിട്ടത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കോടതിയിൽ ഹാജരായ പായല്‍ സങ്വി എന്ന ആരിഫ ഞാൻ വിവാഹിതയാണെന്നും എന്നെ സ്വന്തം ഇഷ്ട്ടപ്രകാരം ജീവിക്കാനനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. പരാതി ഗൗരവമുള്ളതാണെന്നും കോടതി ഒരു തീരുമാനം എടുക്കുന്നതുവരെ മാറി താമസിക്കണമെന്നും പറഞ്ഞു. തുടർന്ന് സര്‍ക്കാര്‍ ഹോസ്റ്റലില്‍ പോലീസ് സംരക്ഷണയില്‍ താമസിപ്പിച്ചിരിക്കുകയാണ്. പായലിനെ തട്ടിക്കൊണ്ടുപോയി എന്ന യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തീരുമാനമുണ്ടാകുന്നത് വരെ ഹോസ്റ്റലില്‍ തുടരാനാണ് കോടതി ഉത്തരവ്. വിവാഹം തട്ടിപ്പാണെന്ന നിലപാടിലാണ് വീട്ടുകാര്‍.

ഫായിസ് മുഹമ്മദ് എന്നയാൾ പായലിനെ തട്ടികൊണ്ട് പോയി എന്ന് വീട്ടുകാർ ആദ്യം പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഏപ്രിലില്‍ ഫായിസ് മുഹമ്മദ് എന്നയാളെ വിവാഹം ചെയ്തതായും എന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നും യുവതി പൊലീസിന് സ്റ്റേറ്റ്മെന്റ് നല്‍കി. അതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു. തുടർന്നാണ് സഹോദരന്‍ ചിരാഗ് കോടതിയെ സമീപിച്ചത്. സമന്‍സിനെത്തുടര്‍ന്ന് നേരിട്ട് കോടതിയിൽ ഹാജരായ “പായല്‍ സങ്വി എന്ന ആരിഫ” മുസ്ലിം യുവതികൾ ധരിക്കുന്ന ബുർഖ ധരിച്ചാണ് എത്തിയത്.
