
സംസ്ഥാനത്തെ പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്‍റ് ബാങ്കും കരാർ ഒപ്പിട്ടു. 1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്‍റ് ബാങ്ക് നൽകുക.

ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർധനയ്ക്കുമായി ഗ്രാന്‍റായി നൽകും. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുക. മൊത്തം 800 കിലോമീറ്റർ ദൂരം ഇതിൽ ഉൾപ്പെടുന്നു. കെ.എസ്.ടി.പിയാണ് പ്രവൃത്തി നടത്തുക. മേയ് 2020ഓടെ പ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസർക്കാരും ജർമനിയുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. പുനർനിർമാണം സംബന്ധിച്ച പദ്ധതി റിപ്പോർട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ഒക്‌ടോബർ 30ന് ജർമൻ ബാങ്കും കേന്ദ്ര സർക്കാരും ലോൺ എഗ്രിമെന്‍റ് ഒപ്പുവച്ചു. തുടർന്നാണ് സംസ്ഥാനവുമായി കരാറായത്.
