തിരുവനന്തപുരം: കേരളത്തിലെ ആദ്യ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജനിച്ച ആള്‍ മരിച്ചു. കേരളത്തില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജനിച്ച മിഖായേല്‍ ശവരിമുത്തു(98) ആണ് മരിച്ചത്. 1920 ല്‍ തെക്കാട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുണ്ടമണ്‍ കടവ് തെക്കേ മൂലത്തോര്‍പ്പ് വീട്ടില്‍ മിഖായേലിന്റെയും മേരിയുടെയും മകനാണ്. മേരിയുടെ നാലാമത്തെ പ്രസവത്തിലാണ് ശവരിമുത്തു പിറന്നത്. ആദ്യ മൂന്ന് പ്രസവത്തിലും ഗര്‍ഭരക്ഷയുടെയും പരിചരണത്തിന്റെയും കുറവു മൂലം കുഞ്ഞുങ്ങള്‍ ജനനത്തില്‍ തന്നെ മരിച്ചിരുന്നു.
സാധാരണ പ്രസവമാണെങ്കില്‍ ഈ കുഞ്ഞും മരിക്കും എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം.
വിദേശത്ത് പഠനം പൂര്‍ത്തിയാക്കി തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ വനിതാ സര്‍ജന്‍ മേരി പുന്നന്‍ ലൂക്കോസിന്റെ നേതൃത്വത്തിലാണ് കേരളത്തിലാദ്യമായി സിസേറിയന്‍ നടന്നത്. വയര്‍ കീറി കുഞ്ഞിനെ പുറത്തെടുക്കണം എന്നൊക്കെ പറഞ്ഞപ്പോള്‍ ആദ്യമൊക്കെ മിഖായേലും മേരിയും എതിര്‍ത്തുവെങ്കിലും കുഞ്ഞിനും അമ്മയ്ക്കും യാതൊരു അപകടവും ഉണ്ടാകില്ലെന്ന ഡോക്ടറുടെ വാക്കില്‍ വിശ്വസിച്ച് സിസേറിയന് സമ്മതിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം മേരിയും കുഞ്ഞും വീട്ടില്‍ മടങ്ങി. സിസേറിയന്‍ കേരളത്തിലെത്തിയതിന്റെ ശതാബ്ദിക്ക് ഒരു വര്‍ഷം ശേഷിക്കെയാണ് ശവരിമുത്തുവിന്റെ വിടവാങ്ങല്‍. ദീര്‍ഘനാളായി പട്ടാളത്തില്‍ സേവനം ചെയ്ത ശവരിമുത്തു സര്‍ക്കാര്‍ പ്രസിലെ ജീവനക്കാരനായാണ് വിരമിച്ചത്. ഭാര്യ: കെ.റോസമ്മ, മക്കള്‍: എസ് അലക്സാണ്ടര്‍, എസ്.ലീല, എസ്.ഫിലോമിന.
കേരളത്തിലെ ആദ്യ സിസേറിയന്‍ ശിശു മരിച്ചു; അന്ത്യം തൊണ്ണൂറ്റിയെട്ടാം വയസില്‍